കാണാതായ ആത്മാവുകൾ, കണ്ടുക്കിട്ടിയ കബന്ധങ്ങൾ.
കാണാതായ ആത്മാവുകൾ,
കണ്ടുക്കെട്ടിയ കബന്ധങ്ങൾ.
പാമ്പ് പടം പൊഴിക്കും പോലെ ഒരു നാൾ ആത്മാവ് ശരീരത്തെ വിട്ടിറങ്ങും. ആത്മാവ് കളമൊഴിയുന്ന ശരീരത്തിന്റെ ലക്ഷണമാണ് അവസ്മ്രിതി.
രാത്രിയുടെ ഇരുട്ടിനെ നിഷ്പ്രഭമാക്കിയ തീ ക്കാടിനെ ഒരു ബൃഹത്ചിത പോലൊരുക്കി. ആ ചിതയിൽ അലി വെന്തുമരിച്ചു. ക്ഷമിക്കണം,1 വെന്തുരുകിക്കൊണ്ടിരുന്നു. വാഹനത്തിലുണ്ടായിരുന്ന കള്ളപ്പണ്ണക്കെട്ടുകളുടെ വെണ്ണീർച്ചാമ്പലുകൾ മാനത്തേക്ക് പൊങ്ങിയുയർന്നു.
അനന്തതയ്ക്കും ഭൂമിയെന്നു പേരിട്ടു വിളിക്കുന്ന ഈ കുഞ്ഞു ഗ്രഹത്തിനുമിടയിൽ കോടാനുകോടി ഇരുട്ടറകളുണ്ട്. പ്രേതങ്ങളാണ്. സ്വർഗ്ഗത്തിനും ഭൂവിക്കും വേണ്ടാത്തവർ. അവർ, അവരങ്ങനെ താരാപഥങ്ങളിൽ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു ക്കൊണ്ടിരിക്കുന്നു.
സൗരയൂഥത്തിൽ നിന്നും ശതക്കോടി പ്രകാശവർഷങ്ങൾക്കപ്പുറം അലി ഒരു നക്ഷത്രക്കോട്ട2 കണ്ടു. അവിടെ, ശിരസ്സിൽ സ്വർണ്ണക്കിരീടവും കൈയ്യിൽ ചെങ്കോലുമേന്തി കവാടത്തിൽ ഒരു കാവൽക്കാരൻ നിൽപ്പുണ്ടായിരിന്നു. ആവർത്തിച്ച് ചെയ്തുക്കൊണ്ടിരിക്കുന്ന വേലയുടെ വിരസത3 ആ മുഖത്തുണ്ടായിരുന്നു. കാവൽക്കാരൻ4 അലിയുടെ പതിനൊന്ന് വയസ്സുള്ള ബാല്യമുഖത്തോട് സംസാരിച്ചു നിൽപ്പായിരുന്നു.
ഒരു ശരീരത്തിന് രണ്ടുടമസ്ഥർ.
ഒരേ ശരീരത്തിൽ നിന്നു വിസർജിക്കപ്പെട്ട രണ്ട് ആത്മാവുകൾ.
ഒന്നു ശൈശവനിഷ്കളങ്കതയോടെ...
മറ്റൊന്ന് യൗവ്വനരോഷത്തോടെ..
ഏത് ആത്മാവിനെ നക്ഷത്രക്കോട്ടയിലെ ന്യായാധിപനു5 മുമ്പിൽ ഹാജരാക്കണം....
കാവൽക്കാരൻ ആ ഉത്തരവാദിത്വം ഒരു മാലാഖയെ ഏൽപ്പിച്ചു.
പരുന്തിന്റെ കഥയറിയില്ലേ? മനുഷ്യൻ അതു പോലെയാണ്. ചിലർ എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്ന് പിന്നെയും ഉയിർന്നു പറക്കും. പാതിപ്പേർ പാതിവഴിയിൽ പണ്ടേ ആത്മാവ് നഷ്ടപ്പെടുത്തി, പിന്നീട് ശരീരമുപേക്ഷിക്കാൻ വേണ്ടി മാത്രം ജീവിതം വലിച്ചിഴക്കും.
അലിയുടെ ശരീരത്തിന് അവകാശം ഉന്നയിച്ച രണ്ട് ആത്മാവുകളുമൊത്ത് മാലാഖ ഭൂമിയിൽ തിരിച്ചിറങ്ങി. ഭൂമിയിൽ, കബറിന് 6 അഭിമുഖം നിന്ന് മാലാഖ ആത്മാക്കളേയും കൂട്ടി ഇരുപത്തിയേഴ് വർഷങ്ങൾ7 പുറകോട്ട് പോയി.
ഒരു കൊച്ചുക്കുഞ്ഞിന്റ കരച്ചിൽ..
ഒരമ്മയുടെ നിലവിളി.
രണ്ടാം വയസ്സിൽ ആ കുഞ്ഞിനു ചുറ്റും ഇരുപത്തിയേഴ് അമ്മമാർ..
യോഗിനികളുടെ കാവി വേഷമിട്ട അമ്മമ്മാർ ക്രിസ്ത്യാനി പെണ്ണിനു പിറന്ന തന്തയില്ലാചെക്കന് അലിയെന്ന് നാമകരണം ചെയ്തു.
പതിനൊന്നാം വയസ്സിൽ, അമ്മയെത്തേടിയലയുന്ന അലിയുടെ നെഞ്ചിലെ കിലുക്കം.
പതിന്നാലാം വയസ്സിൽ അമ്മയെ കണ്ടെത്തിയ അലിയുടെ ചാരിതാർത്ഥ്യം.
പൂഴിമണ്ണിൽ വീണ രണ്ടിറ്റു കണ്ണീരിന്റെ8 വിശുദ്ധി.
കുഞ്ഞായിരുന്ന അലിയുടെ ആത്മാവ് മാലാഖയുടെ മുഖത്തേക്ക് നോക്കി ഏറെ പ്രതീക്ഷയോടെ9 നിന്നു.
പാഴായൊരു ജന്മം-
പഴി കേൾക്കാനൊരിടം.
പതിനാറാം വയസ്സിലെ പനി.
പതിനെട്ടാം വയസ്സിലെ വിശപ്പ്.
പത്തൊമ്പതാം വയസ്സിലെ മോഷണം.
ഇരുപതാം വയസ്സിലെ ജയിൽവാസം.
ഇരുപത്തിയഞ്ചാം വയസ്സിലെ വ്യഭിചാരം.
ഇരുപത്തിയാറാം വയസ്സിലെ കൊലപാതകം.
ഇരുപത്തിയേഴാം വയസ്സിലെ മരണം.
അല്ലലരിച്ചിറങ്ങുന്ന കണ്ണുകളോടെ മാലാഖ അലിയെ ഒരു നിമിഷം നോക്കി. അലിയുടെ മുഖത്ത് ഭാവഭേദങ്ങളില്ല.10
ഇത് നക്ഷത്രകോട്ടയിലെ ന്യായാധിപൻ ചെയ്ത മഹാപരാധം.11 ഒരു ചെറിയ തെറ്റിനെ വലിയ തെറ്റാക്കി വളർത്തുന്ന നിയതിയുടെ ക്രൂരവിനോദം.
വിധി തീർപ്പാക്കിയ മാലാഖയെ സ്വന്തം മനസാക്ഷി വിലക്കെടുത്തു. കലി12 പൂണ്ട മാലാഖ നക്ഷത്രക്കോട്ടയിലെ കാവൽക്കാരനു മുന്നിൽ വെച്ച് തയ്യാറാക്കിയ വൃത്താന്തരേഖ13 ഉടച്ചുക്കളഞ്ഞു. കാവൽക്കാരൻ വൈരസ്യത്തോടെ കതകടച്ചു. മാലാഖക്ക് നക്ഷത്രക്കോട്ടയിലേക്ക് തിരിച്ച് കയറാനായില്ല. മാലാഖ ഒരു മനുഷ്യക്കുഞ്ഞായ് ജന്മമെടുത്തു.
മഠത്തിലെ കാവി പുതച്ച സ്ത്രീകൾ അവന് അലിയെന്ന് പേരിട്ടു. പതിനൊന്നാം വയസ്സിൽ അലി അമ്മയെ തേടിപ്പിടിക്കാൻ ആശ്രമം വിട്ടു. പതിന്നാലാം വയസ്സിൽ അമ്മയുടെ തെമ്മാടിക്കുഴി കണ്ടെത്തി. പുല്ലു പോലും കിളിർക്കാത്ത ആ പൂഴിമണ്ണിൽ രണ്ടിറ്റു കണ്ണീരു വീണപ്പോൾ അമ്മയുടെ ആത്മാവിന് മുക്തി ലഭിച്ചു. ആ അമ്മയോടൊപ്പം ചേരാൻ അലി ആത്മഹത്യ ചെയ്തു. ക്ഷമിക്കണം, ആത്മഹത്യക്ക് ശ്രമിച്ചു.
ദേഹം വെടിഞ്ഞ പ്രാണൻ വർഷങ്ങളോള്ളം യാത്ര ചെയ്ത് ആകാശവീചിയിൽ ഒരു നക്ഷത്രക്കോട്ട കണ്ടെത്തി. കിരീടം ചൂടി ചെങ്കോലുമേന്തി നീരസത്തോടെ നിന്നൊരു കാവൽക്കാരൻ തന്റെ മുമ്പിൽ നക്ഷത്രക്കോട്ടയുടെ കവാടം തുറക്കുവാൻ തുടങ്ങുമ്പോഴായിരുന്നു തന്റെ ഉദിക്കാനിരിക്കുന്ന യൗവ്വനം അലി കണ്ടത്.
ഒരു ശരീരത്തിന് രണ്ടുടമസ്ഥർ.
ഒരേ ശരീരത്തിൽ നിന്നു വിസർജിക്കപ്പെട്ട രണ്ട് ആത്മാവുകൾ. ഒന്നു ശൈശവനിഷ്കളങ്കതയോടെ... മറ്റൊന്ന് യൗവ്വനരോഷത്തോടെ..
ഏത് ആത്മാവിനെ നക്ഷത്രക്കോട്ടയിലെ ന്യായാധിപനു മുമ്പിൽ ഹാജരാക്കണം....?
കാവൽക്കാരൻ ആ ഉത്തരവാദിത്ത്വം ഒരു മാലാഖയെ ഏൽപ്പിച്ചു.
പരബ്രഹ്മമെന്ന മറപ്പൊരുളിനല്ലാതെ മറ്റൊരു ഊർജ്ജവിഹാരത്തിനും യഥാർത്ഥ മനുഷ്യൻ അടിയാളനല്ല. മുക്തി ലഭിയ്ക്കുന്നിടം വരെ ആ അടിമത്വം തുടർന്നേ പറ്റൂ...
കാണാതാകുന്ന ചില ആത്മാക്കളുണ്ട് ഇവിടെ. അവ കാണാതായി പോകുന്നതല്ല. തിരക്കിൽപ്പെട്ട് നാം അവയെ, അവരെ മറന്നു പോവുകയാണ്. നാളെ നമ്മളും പലരാൽ മറന്നു പോകാൻ വിധിക്കപ്പെട്ടവരാണ്.
ഡാനി.
രാത്രിമഴ.
തൃശൂർ.

Comments
Post a Comment